സ്വാഗതം

സ്വാഗതം..വിയ്യൂര്‍ മണലാര്‍ക്കാവ്‌ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം 12-02-2014 നു അഘോഷിക്കുന്നു.കാവടി മഹോല്‍സവത്തിലെ പ്രമുഖ പങ്കാളികളായ ന്യൂ കേരള കാവടി സമാജം നിങ്ങളെ ഉത്സവലഹരിയിലേക്കു സ്വാഗതം ചെയ്യുന്നു..ഗഗനനീലിമയാര്‍ന്ന മയൂര പിഞ്ചികകളുടെ ചാതുരിയോടെ പീലിക്കാവടികളും, വര്‍ണവിസ്മയം ചാലിച്ച പൂക്കാവടികളും, ഉന്മാദ നാദതരംഗമുണര്‍ത്തുന്ന ശിങ്കാരിമേളവും പിന്നെ നാദസ്വരവും.എല്ലാമെല്ലാമായി, ഇതാ വരുന്നു ഞങ്ങള്‍..-ന്യൂ കേരള കാവടി സമാജം..സ്വാഗതം. വിശദ വിവരങ്ങള്‍ വഴിയെ..


പേജുകള്‍‌

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇനി ഉത്സവ പറമ്പിലേക്ക് .

പൂക്കാവടി തയ്യാര്‍ 


                         ചിത്രം. അമ്പലത്തില്‍ കാവടി  അഭിഷേകത്തിനു സമര്‍പ്പിക്കുന്നു.
ചിത്രം. കാവടിയില്‍  മകുടം ഉറപ്പിക്കുന്നതിനു മുന്‍പ്

കാവടി എന്തൊരു ഭാരം !
ഉത്സവ പറമ്പിലേക്ക് .

2011, ജനുവരി 27, വ്യാഴാഴ്‌ച

കാവടി ചരിത്രം- ഐതിഹ്യം, നിര്‍മ്മാണം



കാവടി - ഐതിഹ്യം.
പഴനിയുമായി ബന്ധപ്പെട്ടു കിടക്കുന്നു കാവടിയുടെ ഐതിഹ്യം.
വേഗത്തില്‍ ഉലകം ചുറ്റിവരാനുള്ളമത്സരത്തില്‍ ഗണപതിയോടു തോറ്റ്‌ സമ്മാനമായ ജ്ഞാനപ്പഴം നഷ്ടമായതിന്റെ ദേഷ്യത്തില്‍ ശിവപാര്‍വതിമാരോടു പിണങ്ങി എകാന്തമായ ഒരു കുന്നിന്മുകളില്‍ വന്നിരിപ്പായ മുരുകനെ ആശ്വസിപ്പിക്കാന്‍ പരമ ശിവന്‍ എത്തിയെന്നും നീ തന്നെയാണ്‌ അറിവിന്റെ പഴം(ജ്ഞാനപ്പഴം)എന്ന അര്‍ത്ഥത്തില്‍ 'പഴം നീ' എന്നു പറഞ്ഞുവെന്നും അങ്ങിനെ ആ പ്രദേശത്തിനു 'പഴനി' എന്ന പേരുവന്നുവെന്നും ഐതിഹ്യം. അങ്ങിനെയിരിക്കെ, ഗുരുവായ അഗസ്ത്യമുനി ആവശ്യപ്പെട്ടതനുസരിച്ച്‌ ഇഡുംബാസുരന്‍ ശിവഗിരി,ശക്തിഗിരി എന്നീ 2 മലകളെ പറിച്ചെടുത്തു കൊണ്ട്‌ പഴനി വഴി വരാന്‍ ഇടയായി. തന്റെ ചുമലില്‍ ഒരു വടിയില്‍ ഇരുവശത്തുമായി ഒരു 'തുലാസ്‌' പോലെ (തമിഴില്‍ 'കാവടി') മലകള്‍ കെട്ടിയിട്ടാണു വരവ്‌. മുരുക ഭക്തനായ അസുരന്‍ ഇവിടെ വച്ചു ആളറിയാതെ മുരകനോടു യുദ്ധം ചെയ്തു പരാജയപ്പെട്ടു. ഇഡുംബാസുരനു പിന്നീടു മുരുകന്‍ വരം നല്‍കി പറഞ്ഞയച്ചുവത്രേ.
അങ്ങിനെയാണ്  ദണ്ഡിനുമീതെ കമാനാകൃതിയില്‍ കാവടി രൂപം ഭക്തര്‍ പഴനിയില്‍ മുരുകന്‌ അര്‍പ്പിക്കാന്‍ തുടങ്ങിയതെന്നു ഐതിഹ്യം .

തോളില്‍ വയ്ക്കാന്‍ ഒരു തണ്ടും കമാനാകൃതിയില്‍ ഒരു ഭാഗവും കുറച്ചു മയില്‍ പീലികളും പൂക്കളും ചേര്‍ന്ന ഈ ആദ്യ രൂപം അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രമെ ഇപ്പോഴും ഉപയോഗിക്കുന്നുള്ളൂ.

കമാനത്തിനു മുകളില്‍ കടലാസു പൂക്കള്‍ കമ്പിയില്‍ കോര്‍ത്ത്‌ നീളത്തില്‍ പൂക്കലകള്‍ പോലെ (കൊന്ന) കുത്തിവച്ച്‌ ക്രമേണ പൂക്കാവടികളുടെ ആദ്യരൂപം ജന്മമെടുത്തു.ഇതിനെ കൊന്നക്കാവടി എന്നും പറഞ്ഞു വരുന്നു. ഇത്തരം കാവടികള്‍ ആടുന്നതിനു പകരം തുള്ളുകയാണ്‌ ചെയ്തിരുന്നത്‌.
കമാന രൂപത്തിനു മുകളില്‍ മരത്തിന്റെ രണ്ടോ മൂന്നോ തട്ടുകള്‍ കൂടി ഉറപ്പിച്ച്‌ മയില്‍ പീലിക്കൊപ്പം പീലിതണ്ടും ഭംഗിയായി ഇഴചേര്‍ത്തപ്പോള്‍ പീലിക്കാവടി, നിലക്കാവടി അഥവാ അമ്പലക്കാവടിയായി.ഇപ്പോള്‍ 20-25 നിലകള്‍ വരെയുള്ള പീലികാവടികള്‍ ഉണ്ട്‌.
പിന്നീടു കേരളത്തിലെ വേല കാവടി ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായ പൂക്കാവടികള്‍ വരവായി.
പൂക്കാടിള്‍
പീലിക്കാവടി(അമ്പലക്കാവടി)യില്‍ നിന്നും തുലോം വ്യത്യസ്തമാണ്‌ പൂക്കാവടിയുടെ ഘടന.
മരം കൊണ്ടു തട്ടു തട്ടായി നിര്‍മിച്ച structure-ല്‍ മയില്‍ പീലികള്‍ ഉറപ്പിച്ചാണ്‌ പീലിക്കാവടി നിര്‍മിക്കുന്നതെങ്കില്‍ , മരം കൊണ്ടുള്ള ആന്തര ഘടനക്കു പുറത്തായി മുളം ചീന്തു (ഈറ്റ) കൊണ്ടു മെടഞ്ഞുണ്ടാക്കിയ പുറംഭാഗത്ത്‌ പ്ലാസ്റ്റിക്‌ പേപ്പര്‍ അല്ലെങ്കില്‍  ചൈന പേപ്പര്‍ കൊണ്ടു പൂക്കള്‍ ഉണ്ടാക്കി മനോഹരമായി ഒട്ടിച്ചാണ്‌ പൂക്കാവടികള്‍ ഉണ്ടാക്കുന്നത്‌ .പുറമേ നിരവധി പൂക്കുലകളും ഉണ്ടായിരിക്കും. ആദ്യ കാലങ്ങളില്‍ ചൈന പേപ്പര്‍ പൂവായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം ഏതാണ്ടു പൂര്‍ണ്ണമായി  പ്ലാസ്റ്റിക്‌ പേപ്പര്‍ കയ്യടക്കി കഴിഞ്ഞു. കാവടികളുടെ വലുപ്പത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്‌.
മരം കൊണ്ടുണ്ടാക്കിയ തട്ടില്‍ ആട്ടക്കാരന്റെ തലയും കൈകളും   ഉറപ്പിക്കാന്‍ സംവിധാനമുണ്ട്‌. 70 കിലൊയൊക്കെ ഭാരം വരുന്ന കൂറ്റന്‍ കാവടികളുടെ ഭാരം തലയില്‍ മാത്രമായി വഹിക്കാന്‍ എളുപ്പമല്ല. കാവടിയുടെ കറക്കം നിയന്ത്രിക്കുന്നതിനു കൈകള്‍ ഉറപ്പിക്കാന്‍  കാവടി തട്ടില്‍ സംവിധാനമൂണ്ട്‌. അല്‍പം ഭാരവും കൈമുട്ടോടു ചേര്‍ന്ന ഭാഗത്ത്‌ പകര്‍ന്നാണു ആട്ടക്കാര്‍ പൂക്കാവടികള്‍ ആടുന്നത്‌. 
എന്നാല്‍ പീലിക്കാവടികള്‍ തണ്ട്‌ തലയില്‍ വച്ചു കൈകള്‍ ഇരുവശത്തുമുള്ള വളയത്തില്‍ പിടിച്ചാണ്‌ ആടുന്നത്‌. കാവടിയില്‍  കൈ സ്പര്‍ശിക്കാതെ തലയില്‍ മാത്രം 'സപ്പോര്‍ട്ട്‌' ചെയ്തു  ആടുന്നതും തലയില്‍ വച്ച തേങ്ങയിലോ ,  ഗ്ലാസിലോ  കാവടി വച്ച്  ആടുന്നതും ചില  ആട്ടക്കാരുടെ വിരുതാണ് . പണ്ടു കാലത്ത്‌ വഴിപാടായി വൃതമെടുത്ത്‌ സാധാരണക്കാര്‍ തന്നെ കാവടി ആടുന്ന രീതിയായിരുന്നു. എന്നാല്‍ കാവടികളുടെ വലുപ്പവും ഭാരവും  വര്‍ദ്ധിച്ചതോടെ ആടുവാന്‍ വിദഗ്ദ്ധര്‍ (professionals) തന്നെ വേണമെന്നായി. ഒരു കാവടി ആടുവാന്‍ ഊഴമിട്ട്‌ 3-4 അട്ടക്കാര്‍ ഉണ്ടാകും.
ഇപ്പോള്‍ 10-15 അടി ഉയരമൊക്കെ വരുന്ന കൂറ്റന്‍ പൂക്കാവടികള്‍ സാര്‍വത്രികമായി കഴിഞ്ഞിട്ടുണ്ട്‌. കേരളത്തില്‍ പൂരക്കമ്പതിലും ആനക്കമ്പത്തിലും മേളക്കമ്പത്തിലും എന്ന പോലെ തൃശ്ശൂര്‍ ജില്ലയില്‍ തന്നെയാണു കാവടികള്‍ക്കും കൂടുതല്‍ ജനപിന്തുണ. കൂര്‍ക്കഞ്ചേരി തൈപ്പൂയം, കൊടകര ഷഷ്ടി, മണലാര്‍ക്കാവു വേല എന്നിവയാണ്‌ തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ കാവടി ആഘോഷങ്ങള്‍. ഓരോന്നിലും വിവിധ ദേശക്കാര്‍ അവേശത്തോടെ പങ്കെടുക്കുന്നു. നൂറോളം കാവടികള്‍ അവതരിപ്പിക്കുന്ന ദേശക്കാര്‍ ഉണ്ട്‌. പുതിയ പൂക്കാവടി ഒരെണ്ണത്തിന്റെ വാടക തന്നെ പതിനായിരത്തോള മാകും.  സ്വയം നിര്‍മ്മിക്കുകയാണെങ്കില്‍ 20,000/--25,000/- വരെ ചെലവ് അകും. ഒരു ആട്ടക്കാരന് പ്രതിഫലം ഏതാണ്ട്  1000-1500/-രൂപയാകും .  ആട്ടക്കാരുടെയും, നാദസ്വരക്കാരുടെയും, മേളക്കാരുടേയും തുക കൂട്ടുമ്പോള്‍ ഒരു വിഭാഗം ചിലവിടുന്ന തുക തന്നെ ലക്ഷങ്ങള്‍ ആണെന്നുകാണാം.
കാവടികള്‍ ആടുന്നത്‌ നാദസ്വരം, ശിങ്കാരിമേളം,എന്നിവയുടെ അകമ്പടിയോടെയാണ്‌. ബാന്റുവാദ്യവും ഉപയോഗിക്കാറുണ്ട്‌. പണ്ടുകാലങ്ങളില്‍ നാദസ്വരത്തില്‍ 'കാവടി ചിന്തുകള്‍' ആണു കാവടിക്കായി ആലപിച്ചിരുന്നത്‌. പിന്നീടു സിനിമാ ഗാനങ്ങളും പ്രചാരത്തിലായി. ഇപ്പോള്‍  യുവാക്കളെ ആകര്‍ഷിക്കുന്ന   ശിങ്കാരിമേളക്കര്‍  താളത്തിനൊപ്പം ചുവടു വയ്ക്കുകയും ചെയ്യുന്നത്‌ പൊലിമ കൂട്ടുന്നു.
കാവടി നിര്‍മാണം.

ചിത്രം 1. ചട്ടക്കൂട് .
ചിത്രം 2 പുവ്  നീര്‍മാണം.


പീലിക്കാവടികളുടെ നിര്‍മാണം അല്‍പം സങ്കീര്‍ണമാണ്‌. എന്നാല്‍ പൂക്കാവടികള്‍ പലതും പലപ്പോഴും അതാതു സമാജക്കാര്‍ തന്നെ നിര്‍മിച്ചുവരുന്നു. 20000- 25,000/- വരെ അകും ഒരു വലിയ പൂക്കാവടിയുടെ നിര്‍മാണച്ചിലവ്‌. കാവടിയുടെ ആടിവശത്തെ വ്യാസം 7-8 അടിയോളം വരും. ഉയരം 10-15 അടിയും.
മരത്തിന്റെ തട്ട്‌` ആണ്‌ ആദ്യമായി നിര്‍മിക്കുന്നത്‌.  ഇതിനു മുകളില്‍ കാവടിയുടെ   ഉയരത്തിലുള്ള ഒരു വടി ഉറപ്പിക്കുന്നു. ചെടിച്ചി മരമാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. ഇതാണ്‌ പൂക്കാവടിയുടെ നട്ടെല്ല്‌. കാവടിയുടെ ഫ്രെയിം മുള കൊണ്ടോ, ഇരുമ്പു കമ്പി കൊണ്ടു രൂപം ഉണ്ടാക്കി വലപോലെ ചരട് കെട്ടിയോ (ചിത്രം 1 കാണുക)  ഉണ്ടാക്കി അത്‌ ഈ വടിയുമായി   ബന്ധിപ്പിക്കുന്നു. ഈ ചട്ടക്കുടിന്റെ  ഏറ്റവും അടിയില്‍ ചുറ്റിലുമായി  മുള കൊണ്ടുള്ള 12 ഓളം കുട്ടകള്‍ ഉറപ്പിക്കുന്നു. ഇങ്ങിനെ  തയ്യാറാക്കിയ വൃത്ത സ്തുപത്തിലുള്ള ഫ്രയ്മിന്റെ പുറത്ത്‌ കോട്ടണ്‍ തുണി ഒട്ടിച്ച്‌ അതിനു പുറത്ത്‌ കടലാസ്‌ ഒട്ടിക്കുന്നു. ഇതിനു പുറത്താണ്  പ്ലാസ്റ്റിക്‌ പൂക്കള്‍ ഒട്ടിക്കുന്നത്.

ചിത്രം - തലപ്പൂക്കള്‍
വെട്ടിയുണ്ടാക്കിയ പൂക്കള്‍ മൂന്നര അടി നീളത്തില്‍ കനം കുറഞ്ഞ കമ്പിയില്‍ കോര്‍ത്ത്‌ അറ്റത്ത് ‌ ഒരു തലപ്പൂവും ഉറപ്പിച്ച് കൊന്ന തയ്യാറാക്കുന്നു.
അതിനു ശേഷം പല നിരകളിലായി 3 മുതല്‍ 7 വരെ  തണ്ടുകള്‍ വീതം  വരുന്ന പൂക്കുലകള്‍ (കൊന്ന)   കുത്തി വയ്ക്കുന്നു. 
 ചിത്രം. കൊന്ന ഉറപ്പിക്കല്‍ (കാവടിയുറെ ഉള്‍ ഭാഗത്ത്   നിന്നും )
ചിത്രം. കൊന്ന ഉറപ്പിക്കല്‍.

പൂക്കാവടിയുടെ എറ്റവും മുകളില്‍മകുടവും കൂടി ഉറപ്പിച്ചാല്‍ കാവടി തയ്യാര്‍. ഇതോടെ നിരവധി പേരുടെ മാസങ്ങളായുള്ള
അദ്ധ്വാനത്തിന് സാഫല്യം വരുന്നു.
മേള നാളുകളിലേക്കുള്ള കാത്തിരുപ്പാണ് പിന്നെ.